Thursday, 20 September 2012

കത്തോലിക്കരുടെ അച്ചന്‍പേടി


                                                         ജോയ് പോള്‍ പുതുശ്ശേരി

           പണ്ടത്തെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ 'പുലപേടി', 'പറപേടി' എന്നിങ്ങനെ പലതരം പേടികള്‍ നിലവിലുണ്ടായിരുന്നു. കാലപ്രവാഹത്തില്‍ സമൂഹത്തില്‍ ആധുനിക വിദ്യാഭ്യാസവും ശാസ്ത്രബോധവും പ്രചുരപ്രചാരം നേടിയപ്പോള്‍ അന്ധവിശ്വാസജടിലവും അടിസ്ഥാനരഹിതവുമായ ഇത്തരം ഭയങ്ങള്‍ ജനങ്ങളെവിട്ട് അകന്നുപോയി. എന്നാല്‍ കത്തോലിക്കാവിശ്വാസികളെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്ന മറ്റൊരു പേടി നിലവിലുണ്ട്, അച്ചന്‍ പേടി. ളോഹയിട്ട പുരോഹിതന്മാരെ കണ്ടാല്‍ കത്തോലിക്കരുടെ മുട്ടുവിറയ്ക്കും. പുരോഹിതരുടെ മുഖം കറുത്താല്‍ അവരുടെ അടിവസ്ത്രം നനയും. കത്തോലിക്കര്‍ ധീരരായ ചാരുകസേര വിമര്‍ശകരാണ്. പുരോഹിതരില്‍നിന്ന് ചെവിപ്പാട് അകലത്തില്‍ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിന്റെ അകത്തളങ്ങളില്‍ ചാരുകസേരയില്‍ അമര്‍ന്ന്കിടന്ന് പുരോഹിതരെ എത്രവേണമെങ്കിലും വിമര്‍ശിക്കാന്‍ അവര്‍ ധൈര്യം കാണിക്കും. പത്തുപേര്‍ ഒത്തുകൂടുന്ന കല്ല്യാണവീട്ടിലൊ മരണവീട്ടിലൊ ചെന്നാലും പുരോഹിതരാരും കേള്‍വിവട്ടത്തിലില്ലെങ്കില്‍ മുഖ്യസംഭാഷണവിഷയം പുരോഹിതവിമര്‍ശനമാകും. എന്നാല്‍ അവര്‍ ഇരിക്കുന്ന മുറിയില്‍ ഒരു പുരോഹിതന്റെ സാന്നിധ്യം വേണ്ട ളോഹ തൂക്കിയിട്ടാല്‍മാത്രം മതി ഇക്കൂട്ടരുടെ നാവ് തൊണ്ടവഴി താഴേക്ക് ഇറങ്ങിപ്പോകും. 
           കത്തോലിക്കരൊഴിച്ച് മറ്റൊരു മതവിഭാഗത്തിനും അവരുടെ പുരോഹിതരോടൊ പൂജാരിമാരോടൊ ഇത്തരം ഭയവികാരമില്ല. കത്തോലിക്കര്‍ ഉള്‍പ്പടെ എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിതരേയും പൂജാരിമാരേയും വിശ്വാസികള്‍ക്കുവേണ്ട പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ വേതനം കൊടുത്ത് നിയമിച്ചിട്ടുള്ളവരാണ്. മറ്റൊരു മതത്തിലും വിശ്വാസികളെ പുരോഹിതര്‍ കയറി ഭരിക്കാറില്ല. അതിന് അവരെ അനുവദിക്കാറുമില്ല. എന്നാല്‍ കത്തോലിക്കരില്‍ ശാന്തിക്കാരന്‍ ഊരായ്മക്കാരനായി മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നുത്. ളോഹയിട്ടവരാണെന്ന ഹുങ്കില്‍ അവര്‍ വിശ്വാസികളെ അടക്കിവാഴുന്നു. ളോഹയിട്ടവര്‍ക്ക് സാധാരണ വിശ്വാസികളെക്കാള്‍ ആറു മീറ്റര്‍ തുണിയുണ്ടെന്നതൊഴികെ പ്രത്യേക മേന്മയൊന്നുമില്ല. ഇന്നത്തെ കാലത്ത് പത്താം ക്ലാസ്സില്‍ ഉന്നതമാര്‍ക്കോടെ വിജയം വരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനം നടത്തി ഡോക്ടറൊ, എഞ്ചിനിയറൊ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരൊ, കോളജ് അധ്യാപകരൊ, കമ്പനി മേലധികാരികളൊ, വിവര സാങ്കേതിക വിദഗ്ധരൊ ആയിത്തീരുന്നു. കഷ്ടിച്ച് 35 ശതമാനം മാര്‍ക്കോടെ പത്താംതരം കടന്നുകൂടുന്നവരുടെ മുമ്പില്‍ ഇത്തരം വഴികളൊന്നുമില്ല. സാമ്പത്തികമായ പിന്നോക്കാവസ്ഥയുള്ള കുടുംബങ്ങളില്‍പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും. അവര്‍ക്ക് പലവ്യഞ്ജനക്കടയിലെ ജോലിയൊ കൈത്തൊഴിലുകളൊ സ്വീകരിച്ച് ജീവിക്കേണ്ടിവരുന്നു. മൂന്നു നേരം തികച്ച് ഭക്ഷണം കഴിക്കാനൊ, ഭംഗിയായ വസ്ത്രങ്ങള്‍ ധരിക്കാനൊ വീട്ടിലെ ദാരിദ്ര്യം ഇവരില്‍ മിക്കവരേയും അനുവദിക്കുന്നില്ല. കത്തോലിക്കരായ ഇത്തരക്കാര്‍ക്ക് പിന്നെ ലഭിക്കാവുന്ന ഏറ്റവും മാന്യമായ തൊഴിലാണ് പുരോഹിതവൃത്തി. സുഭിക്ഷമായ ആഹാരവും മറ്റു ജീവിതസൗകര്യങ്ങളുമാണ് അവരെ അവിടെ കാത്തിരിക്കുന്നത്. ഇത്തരക്കാര്‍ പിന്നീട് 'റവ. ഡോക്ടര്‍'മാരായി വിശ്വാസികളെ ഭരിക്കാനെത്തുന്നു. വിശ്വാസികള്‍ അവരുടെ മുന്നില്‍ ഓച്ഛാനിച്ച് വാക്കൈപൊത്തി നില്‍ക്കുകയും മുട്ടിലിഴയുകയും കൈമുത്തുകയും ചെയ്ത് വണങ്ങുന്നു. കോടാനുകോടി വരുന്ന വിശ്വാസികളുടെ സമ്പത്ത് ആരോടും കണക്കുബോധിപ്പിക്കാതെ ഇഷ്ടാനുസരണം ചെലവഴിക്കാനുള്ള അവകാശവും പുരോഹിതരാകുന്നതോടെ ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നു. വിശ്വാസികളുടെ ചെലവില്‍ നല്ലൊരു ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതില്‍ ഞങ്ങള്‍ എതിരല്ല. എന്നാല്‍ വിശ്വാസികളുടെ പണത്തിന്റെ ബലത്തില്‍ വിശ്വാസികളുടെ തലയില്‍ കയറിയിരുന്ന് നിരങ്ങുകയും അവരെ അടിമകളാക്കി കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കുകയും ചെയ്യുന്നതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. 
ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം അവശ്യം അവശ്യമായി കരുതപ്പെടുന്ന മാമോദീസാ, വിവാഹം, ശവസംസ്‌കാരം തുടങ്ങിയ കര്‍മ്മങ്ങള്‍ നിഷേധിക്കപ്പെടുമൊ എന്നുള്ളതാണ് കത്തോലിക്കരുടെ പുരോഹിതരോടുള്ള ഭയത്തിന്റെ അടിസ്ഥാനം. ഇത്തരം കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നടത്തിക്കൊടുക്കുവാനാണ് പള്ളികള്‍ തോറും പുരോഹിതരെ ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുള്ളത്. ഇത്തരം കര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കേണ്ടത് പുരോഹിതന്റെ കര്‍ത്തവ്യമാണ്. ഇല്ലെങ്കില്‍ അത് കര്‍ത്തവ്യവിലോപമാണ് (dereliction of duty). സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നെങ്കില്‍ കര്‍ത്തവ്യവിലോപത്തിന് അച്ചടക്കനടപടി നേരിടേണ്ടി വരുമായിരുന്ന കുറ്റം. എന്നാലും ഇത്തരം ഘട്ടങ്ങളില്‍ വിശ്വാസികള്‍ക്ക് അവലംബിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.
             ഏതെങ്കിലും പുരോഹിതന്‍ വിശ്വാസിക്ക് സഭാപരമായ മരിച്ചടക്ക് നിഷേധിച്ചാല്‍ അയാളുടെ ബന്ധുക്കള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 297 വകുപ്പ് പ്രകാരം പുരോഹിതനെതിരെ ക്രിമിനല്‍ കേസ് കൊടുക്കാന്‍ അവകാശമുണ്ട്. കേസ് തീരുമാനമാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കാതെവെക്കാന്‍ കഴിയില്ലല്ലൊ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. തല്‍ക്കാലം മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുക. പിന്നീട് മൃതസംസ്‌കാരം നിഷേധിച്ച പുരോഹിതനെക്കൊണ്ടുതന്നെ പൊതുശ്മശാനത്തില്‍നിന്ന് മൃതാവശിഷ്ടങ്ങള്‍ മാന്തിയെടുപ്പിച്ച പള്ളിസെമിത്തേരിയില്‍ മതാചാരങ്ങളൊടെതന്നെ പുനഃസംസ്‌കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പുപറയുന്നു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ പ്രസ്താവന നടത്തുന്നത്. കൊച്ചി സാന്താക്രൂസ് ഇടവകയിലെ ചെലവന ജോസഫിന്റെ മൃതസംസ്‌കാരം നിഷേധിച്ച പുരോഹിതനുണ്ടായ അനുഭവം ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.
ഒരു പാവം വികലാംഗനായിരുന്നു ചെലവന ജോസഫ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ മാര്‍പ്പാപ്പയില്‍നിന്ന് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു അയാള്‍. ഇടവകപുരോഹിതന്റെ അനിഷ്ടത്തിന് പാത്രമായ ചെലന ജോസഫിന്റെ മരണാനന്തരം മൃതശരീരം പള്ളിസെമിത്തേരിയില്‍ അടക്കാന്‍ വികാരി വിസമ്മതിച്ചു. ബന്ധുക്കള്‍ക്ക് മനോവേദനയോടെ മൃതശരീരം കോര്‍പറേഷന്‍വക പൊതുശ്മശാനത്തില്‍ സംസ്‌കരിക്കേണ്ടിവന്നു. ഇതിനെതുടര്‍ന്ന് ലത്തീന്‍ കത്തോലിക്കാ അസ്സോസിയേഷന്റെ സഹായസഹകരണങ്ങളോടെ ബന്ധുക്കള്‍ വൈദികനെതിരെ കേസ് ഫയല്‍ ചെയ്തു. ഈ കേസിലെ വിധി താഴെ പറയും പ്രകാരമായിരുന്നു. 1. മൃതാവശിഷ്ടങ്ങള്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍ പൊതുശ്മശാനത്തില്‍നിന്ന് കുഴിച്ചെടുത്ത് എല്ലാവിധ മതാചാരങ്ങളോടുംകുടി പള്ളിസെമിത്തേരിയില്‍ കൊണ്ടുവന്ന് സംസ്‌കരിക്കണം. 2. പരേതന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം 50000 രൂപായും കേസിന്റെ ചെലവും പുരോഹിതന്‍ നല്‍കണം. (ആവശ്യപ്പെട്ട നഷ്ടപരിഹാരം 50000 രൂപാ മാത്രമായതിനാലാണ് ഈ കുറഞ്ഞ തുക അനുവദിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ കൂടുതല്‍ തുകക്ക് അര്‍ഹതയുണ്ടെന്നുംകൂടി കോടതി വിധിയില്‍ പ്രസ്താവിച്ചിരുന്നു.) 3. പരേതന്റെ ബന്ധുക്കള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും മതപരമായ എല്ലാ കര്‍മ്മങ്ങളും പുരോഹിതന്‍ നടത്തിക്കൊടുക്കണം. പൊതുശ്മശാനത്തില്‍ മൃതാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്നിടത്ത് സന്നിഹിതനാവുന്നതിന്റെ അപമാനത്തില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ അസ്സോസിയേഷന്‍ നേതാക്കളുടെ കാലില്‍വീണ് പുരോഹിതന്‍ അപേക്ഷിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍തന്നെ മൃതാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് വിലാപയാത്രയായി പള്ളിസെമിത്തരിയില്‍ കൊണ്ടുവന്ന് സഭാപരമായ മൃതശുശ്രൂഷ നടത്തി സംസ്‌കരിച്ചു. ഈ സംഭവങ്ങള്‍ അന്ന് ടി.വി. ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇത്തരം ദുരനുഭവം ഏതെങ്കിലും കത്തോലിക്കാകുടുംബത്തിന് ഉണ്ടായാല്‍ കേരള കാത്തലിക് ഫെഡറേഷന്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
           വിവാഹകര്‍മ്മത്തില്‍ വധുവരന്മാരാണ് കാര്‍മ്മികര്‍. പുരോഹിതന്‍ മുഖ്യസാക്ഷി മാത്രം. വരനും വധുവും സംയുക്തമായി ആവശ്യപ്പെട്ടാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് പുരോഹിതന്‍ കടപ്പെട്ടവനാണ്. പ്രസ്തുത നിയമപ്രകാരം പുരോഹിതന് വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരിയെന്ന (Registering Authority) പദവിയുണ്ട്. വിവാഹം പള്ളിയില്‍ രജിസ്റ്റര്‍ചെയ്തു നല്‍കാന്‍ പുരോഹിതന്‍ വിസമ്മതിച്ചാല്‍ നിയമനടപടി സ്വീകരിക്കാവുന്നതാണ്. മറ്റു കൂദാശകളും കത്തോലിക്കാ വിശ്വാസികളുടെ മൗലികാവകാശമാണ്. ഏതെങ്കിലും പുരോഹിതന്‍ അവ നിഷേധിച്ചാല്‍ മൗലികാവകാശധ്വംസനത്തിന് കേസ് കൊടുക്കാന്‍ അവകാശമുണ്ട്. വിശ്വാസികളുടെ പണം ഉപയോഗിച്ചുതന്നെ വിശ്വാസികള്‍ക്കെതിരെ കേസ് നടത്തിക്കാനുള്ള സൗകര്യവും തങ്ങള്‍ കൈകാര്യംചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ അളവറ്റ സമ്പത്തുകൊണ്ട് നിയമത്തേയും നിയമസംവിധാനങ്ങളേയും വിലക്കെടുക്കാനുള്ള പ്രാപ്തിയും പുരോഹിതര്‍ക്കുണ്ടെങ്കിലും മിക്കപ്പോഴും നീതിനടപ്പാവുമെന്നുതന്നെയാണ് എന്റെ അടിയുറച്ച വിശ്വാസം. ഇത്തരത്തില്‍ പുരോഹിതര്‍ക്കെതിരെ നിയമത്തിന്റെ ശരശയ്യ തീര്‍ത്താല്‍മാത്രമേ സഭയില്‍ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആത്മാഭിമാനം നിലനിര്‍ത്താനും കഴിയുകയുള്ളു. ഇക്കാര്യത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളും.